ബ്ലോഗ് രേഖപ്പെടുത്തിയത് : ഡോ. സാമുവല്‍ എന്‍. മാത്യു
നമ്മുടെ ക്യാമ്പസ്സില്‍ ഇന്നലെ ചില അതി വിശിഷ്ട വ്യക്തികളുടെ സന്ദര്‍ശനമുണ്ടായി. കേന്ദ്ര ക്യാബിനറ്റില്‍ സാമൂഹിക നീതി - ശാക്തീകരണ വകുപ്പ് മന്ത്രി ശ്രീ തവര്‍ചങ് ഗെലോട്ട്, അദ്ദേഹത്തിന്റെ മന്ത്രാലയത്തിലെ സെക്രട്ടറി ശ്രീ ലവ് വര്‍മ്മ IAS, ജോയിന്റ് സെക്രട്ടറി ശ്രീ അവനിഷ് കുമാര്‍ അവസ്തി IAS എന്നിവരായിരുന്നു ഈ സന്ദര്‍ശകര്‍.
ദീര്‍ഘകാല സേവന ചരിത്രമുള്ള തഴക്കം ചെന്ന രാഷ്രിയ നേതാവായ ശ്രീ ഗെലോട്ട് കേന്ദ്രത്തില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സാമൂഹിക നീതി നടത്തിപ്പിലും ആലംബഹീനരുടെ ഉന്നമനത്തിലും അതീവ തത്പരനായ അദ്ദേഹത്തിന്റെ നേതൃത്വം സാമൂഹികനീതി മന്ത്രാലയത്തിന് സാമൂഹിക നീതിയും ശാക്തീകരണവും , വൈകല്യമുള്ളവരുടെ ശാക്തീകരണം എന്നും രണ്ടു വകുപ്പുകള്‍ ഉണ്ട്. വൈകല്യങ്ങളുള്ളവരുടെ ശാക്തീകരണത്തിനുള്ള വകുപ്പിന്റെ സെക്രട്ടറി ശ്രീ ലവ് വര്‍മ്മയും ജോയിന്റ് സെക്രട്ടറി ശ്രീ അവസ്തിയുമാകുന്നു.
മന്ത്രാലയത്തിന്റെ താത്പര്യപ്രകാരമായിരുന്നു ഈ സന്ദര്‍ശനം. നിഷ് സന്ദര്‍ശിക്കാനും ഇവിടത്തെ വിദ്യാര്‍ത്ഥികളെയും സ്റ്റാഫിനെയും കാണാനും അദ്ദേഹം സമയം കണ്ടെത്തിയതില്‍ ഞങ്ങള്‍ക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. തിരുവനന്തപുരത്തു അദ്ദേഹത്തിന് ഈ പരിപാടി മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നതിനാല്‍ ഈ പരിപാടി അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനത്തിലെ മുഖ്യയിനമായിരുന്നു. മന്ത്രി നിഷിലെ ഓരോ വകുപ്പും നടന്നു കാണുകയും കുട്ടികളുമൊത്തു സമയം ചിലവൊഴിക്കുകയും സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. നിഷ് ന്റെ പുതിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി നിഷ് കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ശ്രീ എ. ഷാജഹാന് IAS പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. തികച്ചും അനൗപചാരികമായിരുന്നു ഈ ചടങ്ങു. ഈ മീറ്റിങ്ങിനുവേണ്ടി പുതിയ ഓഡിറ്റോറിയം ഞങ്ങള്‍ സജ്ജമാക്കുകയായിരുന്നു. പുതിയ ബ്ലോക്കിലെ ആദ്യ പരിപാടിയായിരുന്നു ഇത്.
രണ്ടു കൊച്ചുകുട്ടികള്‍ - ഒരാള്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാമില്‍ നിന്നും മറ്റൊരാള്‍ ഓട്ടിസം ഇന്റര്‍വെന്‍ഷനില്‍ നിന്നും - വിശിഷ്ടാതിഥികള്‍ക്കു മുന്പില് പരിപാടികള്‍ അവതരിപ്പിച്ചു. അവരെ സംബന്ധിച്ചിടത്തോളം സദസ്സിനു മുന്നില്‍ കളിക്കുകയെന്നത് ഒരു വെല്ലുവിളിയായിരുന്നു. ഓട്ടിസം ഇന്റര്‍വെന്‍ഷനിലെ കുട്ടി നിശ്ചലയായി നില്ക്കുന്നതുകണ്ട് ഏതാനും മിനിറ്റു ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചു ഇരുന്നു പോയി. തന്നെത്തന്നെ നോക്കിയിരിക്കുന്ന വലിയൊരാള്‍ക്കൂട്ടത്തിനുമുന്നില്‍ എന്തെങ്കിലും പ്രകടിപ്പിക്കാന്‍ മടിച്ചു നില്ക്കുന്ന കുട്ടിയെ തിരിച്ചു വിളിച്ചാലോ എന്ന് ഞാന്‍ വിചാരിച്ചു. പക്ഷെ, വളരെ പെട്ടന്ന്തന്നെ അവള് മനസ്സാന്നിധ്യം വീണ്ടെടുക്കുകയും ഒരു മലയാള പദ്യം ചൊല്ലുകയും ചെയ്തു. പെട്ടന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അദ്ദേഹം ഉടന്‍തന്നെ രണ്ടു പൂച്ചെണ്ടുകള്‍ ആ കുട്ടികള്‍ക്ക് സമ്മാനിച്ചു!
ഞങ്ങളുടെ വിദ്യാർത്ഥിയായ ബോബിൻ രചിച്ച ഛായാചിത്രമായിരുന്നു മറ്റൊരു ആകർഷണം. ബോബിൻ അത് മന്ത്രിക്കു സമ്മാനിച്ചു. ബാല എന്ന് പേരായ വിദ്യാർഥി രചിച്ച മനോഹരമായ മറ്റൊരു പെയിന്റിംഗ് കൂടി മന്ത്രിക്കു സമ്മാനിച്ചു. മീറ്റിങ് നടന്നു കൊണ്ടിരിക്കെ ഫൈൻ ആർട്സ് വിഭാഗത്തിലെ ഫാക്കൾട്ടിയായ അരുൺ ഗോപാൽ മൂന്നു വിശിഷ്ടാതിഥികളുടെയും കാരിക്കേച്ചർ വരയ്ക്കുകയും യോഗാവസാനം അവ അവർക്കു സമ്മാനിക്കുകയും ചെയ്തു. ഇത് അതിഥികൾക്ക് അപ്രതീക്ഷിതമായ ഒരനുഭവമായിരുന്നു. ലൈവായി വരച്ച ആ കാരിക്കേച്ചറുകൾ കണ്ട അവർക്കു സന്തോഷമടക്കാനായില്ല.
ചടങ്ങു കഴിഞ്ഞയുടനെ മന്ത്രിയും പരിവാരങ്ങളും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അദ്ദേഹത്തിന്റെ ഔദോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു പോയി. മറ്റു സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ പ്രമുഖരും ആ മീറ്റിങ്ങിനെത്തിയിരുന്നു. മുഖ്യമന്ത്രി അത്യധികം സന്തോഷത്തോടെ അതിഥികളുമായി തുറന്ന ചർച്ച നടത്തി. പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്ന ജനവിഭാഗത്തിന് വേണ്ടി കേന്ദ്രം മുന്നോട്ടു വെക്കുന്ന ഏതു പദ്ധതിക്കും ഏതു വിധത്തിലുമുള്ള സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. യോഗാനന്തരം എല്ലാവരെയും മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനു ക്ഷണിച്ചു. മുഖ്യമന്ത്രിയുടെ തിരക്കേറിയ പരിപാടികൾക്കിടയിൽ ഇങ്ങനെയൊരു ആതിഥ്യ മര്യാദ അദ്ദേഹം പ്രദർശിപ്പിച്ചത് പതിവിനു വിപരീതമായിരുന്നുവെന്നു തോന്നി. കേന്ദ്ര സംഘവുമായി രണ്ടു മണിക്കൂറാണ് മുഖ്യമന്ത്രി ചിലവഴിച്ചത്. രണ്ടു വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്മാരായിരുന്നിട്ടും ഈ രണ്ടു നേതാക്കളും തമ്മിൽ അഭിലഷണീയമായ പരസ്പര സൗഹൃദവും വിശ്വാസവുമാണ് കാണാൻ കഴിഞ്ഞത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ എന്ത് തന്നെയായിരുന്നാലും ജനക്ഷേമത്തിനായി ഒത്തു ചേർന്ന് പ്രവർത്തിക്കുക എന്നതാണ് രണ്ടുപേരുടെയും നിലപാട്
വിശദമായ പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഷ് - നു അനുവദിക്കുന്ന ധനസഹായം മന്ത്രി പ്രഖ്യാപിച്ചു. മതിപ്പുളവാക്കുന്ന തുകയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അടിയന്തിരാവശ്യങ്ങളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രികരിച്ചു തുടങ്ങുകയാണ്. മറ്റുള്ളവർക്ക് മാതൃകയാകാവുന്ന അന്യുനമായ സൗകര്യങ്ങളടങ്ങുന്ന ഒരു ക്യാമ്പസ് സൃഷ്ടിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വ്യത്യസ്തതകൾ ഉൾകൊള്ളുന്ന ഒരു സംസ്കാരം. ഉത്തമ സംസ്കാരം തലമുറകളെ പരിവർത്തിപ്പിക്കുന്നു. അതുതന്നെയാണ് ഞങ്ങൾ അർഥമാക്കുന്നതും. നമ്മളെല്ലാം മണ്മറഞ്ഞാലും തലമുറകളിലൂടെ കൈ മാറിപ്പോകുന്ന ഒരു വ്യവസ്ഥാപിത സംസ്കാരം!
എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സാമുവല്‍ എന്‍.മാത്യുവിന്റെ ബ്ലോഗ്
Iസഹകരിച്ചു പ്രവര്‍ത്തിക്കുന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. മെച്ചപ്പെട്ട പുരോഗതിക്ക് അതു സഹായിക്കും. തനിയെ ആയാല്‍ ഇത്രമാത്രമേ ചെയ്യാനാകൂ എന്നുണ്ട്. നമ്മുടെ ദൗര്‍ബല്യങ്ങള്‍ മറ്റുളളവരുടെ ശക്തി കൊണ്ട് നികത്തപ്പെടും. നേരെ മറിച്ച് അവരുടെ കുറവുകളില്‍ കുറച്ചൊക്കെ നമ്മെക്കൊണ്ടും നികത്താനാകും. നമ്മുടെ ഉത്തരവാദിത്വബോധവും ശുഷ്കാന്തിയും ഇതു മൂലം വര്‍ദ്ധിക്കുകയാണു ചെയ്യുക.
ഈ മാര്‍ച്ച് മാസത്തില്‍ മക്കളെയും പേരക്കുട്ടിയെയും കാണാന്‍ ഞങ്ങള്‍ അമേരിക്കയിലെത്തുന്നതിനു മുന്‍പായി നമ്മള് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അസ്സിസ്റ്റീവ് ടെക്നോളജി, ഏര്‍ലി ഇന്റര്‍വെന്‍ഷന്‍, സ്പെഷ്യല്‍ എജ്യുക്കേഷന്‍, വൈകല്യമുളളവര്‍ക്കുളള സേവനങ്ങള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുമൊത്തുളള പദ്ധതികളും മീറ്റിങ്ങുകളും ഞാന്‍ ആസൂത്രണം ചെയ്തിരുന്നു.
26-നു വൈകുന്നേരം ഡിലാവെയറിലെത്തിയ ഞങ്ങള്‍ ഏതാനും ദിവസം വിശ്രമിച്ചു. എന്റെ ഭാര്യ പേരക്കുട്ടിയെ ലാളിച്ചുകൊണ്ടു മകനോടൊപ്പം തങ്ങിയപ്പോള്‍ ഞാന്‍ മീറ്റിങ്ങുകള്‍ക്കു പോകാന്‍ ഭാണ്ഡംമുറുക്കി. അറ്റ്ലാന്റ് ആയിരുന്നു ആദ്യ സ്റ്റോപ്പ്. 29-ന് ജോര്‍ജ്ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ AMAC ആക്സസബിലിറ്റി സെന്ററിനെക്കുറിച്ച് ഞാന്‍ നേരത്തെ കേട്ടിട്ടുണ്ടായിരുന്നു. AMACS ഡയറക്ടര്‍ ഡോ. ക്രിസ്റ്റഫര്‍ ലീയുമായി ഞാന്‍ കത്തിടപാടുകള്‍ നടത്തിയിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ജോര്‍ജിയ സിസ്റ്റത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് പുരോഗതി നിര്‍ണ്ണയിക്കുന്നതിനുളള ആക്സസിബിലിറ്റി ടൂള്‍സ്, അസ്സിസ്റ്റീവ് ടെക്നോളജി ടൂള്‍സ്, സോഫ്റ്റ് വെയര്‍ എന്നിവ നല്‍കാനുളള അനുമതിയുണ്ട്. ക്രിസ്റ്റും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ കാരള്‍ ഫിലിപ്പും മറ്റുളളവരും വളരെ ഹൃദ്യമായാണ് എന്നെ സ്വാഗതം ചെയ്തത്. നമ്മള് വിഭാവനം ചെയ്തിരിക്കുന്ന അസ്സിസ്റ്റീവ് ടെക്നോളജി സെന്റര്‍ സ്ഥാപിച്ചാല്‍ സഹായിക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കോളേജിലെ എന്റെ പഴയ സഹപാഠിയായ രാജു മാത്യുവിന്റെ കൂടെയാണ് ആ രാത്രി ഞാന്‍ ചെലവഴിച്ചത്. റോസ് വെല്ലില്‍ പാര്‍ക്കുന്ന അദ്ദേഹവും ഭാര്യയും എന്നെ സ്വീകരിക്കാന്‍ തലേന്ന് എയര്‍പോര്‍ട്ടില്‍ വരുകയും പിറ്റേന്നു പ്രഭാതത്തില്‍ ജോര്‍ജിയ ടെക്കില്‍ കൊണ്ടാക്കുകയും ചെയ്തു. നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമുളള ആ കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നു.
ന്യൂയോര്‍ക്കിലായിരുന്നു അടുത്ത പരിപാടി. അഡെല്‍ഫി യൂണിവേഴ്സിറ്റിയില്‍ സ്പെഷ്യല്‍ എജ്യുക്കേഷന്റെ ചുമതലയുണ്ടായിരുന്ന ഡോ.സ്റ്റീഫന്‍ ഷോറുമായി ഒരു മീറ്റിങ്ങുണ്ടായിരുന്നു. ഓട്ടിസം - സ്പെക്ട്രം വിദ്യാര്‍ത്ഥികളായിരുന്നു അദ്ദേഹത്തിന്റെ സ്പെഷ്യലൈസേഷന്. അദ്ദേഹം വെര്‍മണ്ടിലേക്കും ഞാന്‍ പെന്‍സില്‍വേനിയയിലെ ഈറിയിലേക്കും പോകുകയായിരുന്നതിനാല്‍ ജോണ്‍.എഫ്. കെന്നഡി വിമാനത്താവളത്തില്‍ കാണാമെന്നായിരുന്നു ഞങ്ങളുടെ ധാരണ. അര്‍ത്ഥവത്തായ ഒരു മീറ്റിങ്ങായിരുന്നു അത്. അഡെല്‍ഫി യൂണിവേഴ്സിറ്റിയിലെ മള്‍ട്ടിപ്പ്ള്‍ ഡിസെബിലിറ്റി വകുപ്പില്‍ സ്പെഷ്യല്‍ എജ്യുക്കേഷന്‍ അസ്സിസ്റ്റന്റ് പ്രഫസ്സറായ ഡോ.പവന് ജോണ്‍ ആന്റണിയെ അദ്ദേഹം എനിക്കു പരിചയപ്പെടുത്തി. മലയാളിയായ പവന് അമേരിക്കയില്‍ നിന്നാണ് ഡോക്ടറേറ്റ് എടുത്തത്. ഓട്ടിസവും ബഹുവൈകല്യങ്ങളും എന്ന വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസം നല്‍കാനുളള പദ്ധതി നമ്മള് ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന സമയമായതിനാല്‍ നമുക്കു മുന്നില്‍ വളരെയധികം അവസരങ്ങള്‍ തുറന്നുകിടക്കുന്നുണ്ട്. നല്ലതുതന്നെ! ഈ ദിശയില്‍ പ്രധാന ചുവടുവയ്പ്പുകള്‍ക്കുളള സാദ്ധ്യത ഞാന്‍ കാണുന്നു. ന്യൂയോര്‍ക്കില്‍ എന്നെ വിമാനത്താവളത്തില്‍ നിന്നു കൂട്ടിക്കൊണ്ടുപോകാനും തിരിച്ച് ജെ.എഫ്.കെ.എയര്‍പോര്‍ട്ടില്‍ വിടാനും എന്റെ സഹപാഠിയായിരുന്ന പി.വി.തോമസ് എത്തിയിരുന്നു. എല്ലാം ശുഭം!
പെന്‍സില്‍ വേനിയയിലെ ഈറിയില്‍ ഞാന്‍ പറന്നിറങ്ങുമ്പോള്‍ ആ പ്രദേശമാകെ മഞ്ഞുമൂടിക്കിടന്നിരുന്നു. അതു ഞാന്‍ പ്രതീക്ഷിച്ചതേ അല്ല! ഈറിയില്‍ മൂടല്‍മഞ്ഞ് പതിവാണ്. ബോസ്റ്റണും ബഫലോയും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം മഞ്ഞുവീഴ്ചയുളള പ്രദേശമാണ് ഈറി. റോഡ് വ്യക്തമായിരുന്നു. ഞാന്‍ വിന്‍ഗേറ്റ് ബൈ വിന്‍ഡ്ഹാമിലേക്കു പുറപ്പെട്ടു. വൃത്തിയും വെടുപ്പുമുളള മനോഹരമായ പ്രദേശം. രാത്രി സുഖമായി വിശ്രമമെടുക്കാം. നേരത്തെ കിടന്നുറങ്ങി, പുലര്‍ച്ചയാകും മുന്‍പേ ഉണര്‍ന്നെഴുന്നേറ്റു. ബ്രേക്ക് ഫാസ്റ്റിനുശേഷം 12 മൈല്‍ അകലെയുളള എഡിന്‍ബറോ യൂണിവേഴ്സിറ്റിയിലേക്കു പുറപ്പെട്ടു. പകല്‍ സമയം മുഴുവന്‍ എഡിന്‍ബറോ യൂണിവേഴ്സിറ്റിയിലെ വിവിധ വകുപ്പുകളുമായി ചര്‍ച്ചയിലായിരുന്നു. ഡോ. ഷാര്‍ലറ്റ് മൊള്‍റീനാണ് എല്ലാം ഏര്‍പ്പാടാക്കിയത്. എല്ലാം കഴിഞ്ഞപ്പോള്‍ വലിയ സാദ്ധ്യതകള്‍ മുന്നില്‍ കാണുന്നു..
യൂണിവേഴ്സിറ്റിയായിത്തീരുക എന്ന മഹത്തായ ലക്ഷ്യവുമായി നാം മുന്നോട്ടു പോകുന്ന ഈ വേളയില്‍ സഹകരിക്കാന്‍ തയ്യാറുളള നല്ല പങ്കാളികളെ നമുക്ക് ആവശ്യമുണ്ട്. സഹകരണ മനോഭാവമുളള സുഹൃത്തുക്കളെ ഞാന്‍ സസന്തോഷം സ്വാഗതം ചെയ്യുന്നു.
തത്കാലം ഞാന്‍ അവസാനിപ്പിക്കുകയാണ്. 15-ന് ടെമ്പ്ള്‍ യൂണിവേഴ്സിറ്റിയിലെ പരിപാടികളെക്കുറിച്ചുളള കുറിപ്പുകള്‍ പിന്നീടെഴുതാം. ഞാന്‍ അവിടെ ഇല്ലാത്ത സന്ദര്‍ഭത്തില്‍ നിഷ്-ല്‍ ഒട്ടേറെ സംഗതികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.