05.2015 തിങ്കള്‍. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സാമുവല്‍ എന്‍.മാത്യു എഴുതിയത്.
കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷിക ധനകാര്യ ബജറ്റ് പ്രഖ്യാപനത്തോടെ നിഷ് ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്നിരിക്കുകയാണ്. കേന്ദ്ര സര്‍വ്വകലാശാലയാകുന്നതോടെ ഒരു സംസ്ഥാന സര്‍വ്വകലാശാല എന്ന പദവിയില്‍ നിന്ന് നമ്മള് ബഹുദൂരം മുന്നോട്ട് പോകുകയാണ്. പരമ്പരാഗത രീതിയില്‍ ഒരു സര്‍വ്വകലാശാലയുടെ നുകത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് എന്ന നിലയില്‍ നിന്ന് നിഷ്-നെ ഒരു സര്‍വ്വകലാശാലയായി പരിവര്‍ത്തിപ്പിക്കുക എന്നതായിരുന്നു നമ്മുടെ പ്രാഥമിക ലക്ഷ്യം. ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റിയും വൈകല്യത്തിനും പുനരധിവാസത്തിനും മുന്തിയ പരിഗണന നല്‍കിയിട്ടില്ല. പുതിയൊരു കോഴ്സ് ആരംഭിക്കുക, കാര്യങ്ങള്‍ നൂതനമായ രീതിയില്‍ ചെയ്യുക എന്നതൊക്കെ നിഷ്-നു വെല്ലുവിളികളായിരുന്നു. നിഷ്-ന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളോ ഊന്നല്‍ നല്കുന്ന പ്രവര്‍ത്തനങ്ങളോ സര്‍വ്വകലാശാലാ സമിതികളോ തീരുമാനങ്ങളെടുക്കേണ്ട അധികാരികളോ മനസ്സിലാക്കിയിട്ടില്ല. മാറുന്ന കാലത്തിനനുസൃതമായും നിഷ് ലക്ഷ്യം വയ്ക്കുന്ന സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചും സൃഷ്ട്യുന്മുഖമായി പ്രവര്‍ത്തിക്കാനുളള സ്വാതന്ത്ര്യമാണ് നമുക്കാവശ്യം. മറ്റെന്തിനേക്കാളുമുപരി കുട്ടികളാണു നമ്മുടെ ശ്രദ്ധാകേന്ദ്രം എന്നാണ് എപ്പോഴും നമ്മള് ഊന്നിപ്പറയുന്നത്. നമ്മുടെ കവാടം കടന്നെത്തുന്ന കസ്റ്റമര്മാരാണ് നമ്മുടെ നിലനില്പിനു കാരണക്കാര്‍. വിദ്യാര്‍ത്ഥികളാണു നമ്മുടെ പരിഗണനയുടെ ഉന്നം.
നമ്മള് ഒരു യൂണിവേഴ്സിറ്റിയാകുന്നതോടെ യൂണിവേഴ്സിറ്റി സ്റ്റാറ്റസ്, ലഭ്യമാകാന്‍ പോകുന്ന വമ്പിച്ച ഫണ്ട്, കൂറ്റന്‍ കെട്ടിടങ്ങള്‍, നൂതന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ ആളുകള്‍ ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. ഭാരിച്ച ശമ്പളവും ഉന്നതമായ സ്ഥാനമാനങ്ങളും മോഹിച്ച് ആളുകള്‍ ഉദ്യോഗത്തിനായി നമ്മെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. സല്‍പ്രവര്‍ത്തികളുടെ പേരില്‍ സല്‍ക്കീര്‍ത്തി ലഭിച്ചതിനെത്തുടര്‍ന്ന് ആളുകള്‍ നമ്മുടെ സാമര്‍ത്ഥ്യത്തെ വാഴ്ത്തിത്തുടങ്ങിയിരിക്കുന്നു. ശ്രവണ-സംസാര വൈകല്യമുളളവര്‍ക്കു വേണ്ടിയുളള മറ്റൊരു സ്ഥാപനമെന്നു വിളിക്കപ്പെട്ടിരുന്ന അവസ്ഥയില്‍ നിന്ന് എത്രയോ കാതം ദൂരെയാണ് ഇന്നത്തെ നമ്മുടെ അവസ്ഥ.ശരിയാണ്, നാം നമ്മുടെ ഇടം കണ്ടെത്തിയിരിക്കുന്നു. കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ യത്നത്തിന്റെയും ഫലമാണിത്.പതിനെട്ടുവര്‍ഷത്തെ ആത്മാര്‍പ്പണത്തിന്റെ സദ്ഫലം!
ഇങ്ങനെയൊക്കെയാണെങ്കിലും ഞാനിന്നു ദുഃഖിതനാണ്. നമ്മള് ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നത് നമ്മെ നമ്മുടെ മുഖ്യ ലക്ഷ്യത്തില്‍ നിന്ന് അകറ്റിക്കൊണ്ടുപോകുകയില്ലേ എന്നു ഞാന്‍ ഭയപ്പെടുന്നു. നമ്മള് നിലനില്ക്കുന്നതിനടിസ്ഥാനമായ ശിശുക്കള്‍, വിദ്യാര്‍ത്ഥികള്‍, കസ്റ്റമര്‍ എന്ന നമ്മുടെ കാതലായ ലക്ഷ്യത്തില്‍ നിന്ന് ഇതു നമ്മെ വ്യതിചലിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്. നമ്മെ സംബന്ധിച്ചോ നമ്മുടെ തൊഴിലിനെ സംബന്ധിച്ചോ അതല്ലെങ്കില്‍ നമ്മുടെ വേതനത്തെ സംബന്ധിച്ചോ നമ്മള് ചിന്തിച്ചു പോകുകയാണെങ്കില്‍ അപ്പോള്‍ നാം നമ്മുടെ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചുകഴിഞ്ഞു. അതിനാല്‍ എന്റെയും എന്റെ സഹപ്രവര്‍ത്തകരുടെയും കര്‍ത്തവ്യങ്ങളില്‍ ശ്രദ്ധയൂന്നുക എന്നതാണ് ഞാന്‍ അനുഷ്ഠിക്കേണ്ട കര്‍മ്മം. പ്രശസ്തിയുടെ പരിവേഷത്തില്‍ നിന്ന് നമുക്ക് ഒഴിഞ്ഞുമാറി നില്ക്കാം. അങ്ങനെയായാല്‍ നമ്മള് അധികം ശ്രദ്ധിക്കപ്പെടുകയില്ല. നാം ആരാണെന്നും നമ്മള് ഇവിടെ എത്തിയിരിക്കുന്നതെന്തിനാണെന്നുമുളള വസ്തുത നമ്മള് വിസ്മരിച്ചുപോയേക്കുമെന്നാണ് എന്റെ തോന്നല്‍.
നമ്മള് സേവിക്കുന്ന ജനത സമൂഹത്തില്‍ അവഗണിക്കപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്തതിന്റെ നീണ്ട ചരിത്രമാണുളളത്. അര്‍ഹിക്കുന്ന വിധത്തിലുളള തൊഴില്‍ പരിശീലനമോ വിദ്യാഭ്യാസമോ അവര്‍ക്കു നല്‍കിയിട്ടില്ല. അവസരങ്ങള്‍ അവര്‍ക്കു നിഷേധിക്കപ്പെട്ടു. അവര്‍ നമുക്ക് ഒരസൗകര്യമാണെന്നു നാം കണക്കാക്കി. അവരെ അയോഗ്യരെന്നു നാം വിധിയെഴുതി. നമുക്കു മുന്നില്‍ വിശാലമായ വീഥിയുണ്ട്. അവരെ വിളിച്ചുണര്‍ത്തുക, അവര്‍ക്കു ശക്തി പകരുക, അവര്‍ക്കു വിദ്യാഭ്യാസവും അവസരങ്ങളും നല്‍കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ചുരുക്കത്തില്‍ നമുക്കെല്ലാം സ്ഥാനമുളള വിരുന്നുമേശയില്‍ അവര്‍ക്കുകൂടി ഒരിരിപ്പിടം നല്‍കുക. ആകര്‍ഷകമായ വേതനത്തോടെ കര്‍മ്മനിരതനും ഉല്പാദനക്ഷമതയുളളവനുമായ പൗരനായി ഒരായുഷ്ക്കാലം ജീവിക്കണമെന്ന അവന്റെ സ്വപ്നം സാക്ഷാത്കരിക്കുകയെന്നതാകട്ടെ നമ്മുടെ ലക്ഷ്യം. ഒന്നാന്തരം വിദ്യാഭ്യാസം നാം അവര്‍ക്കു നല്‍കണം. മതിയായ ഇന്റര്‍വെന്‍ഷനും കൃത്യമായ തെറാപ്പിയും നല്കി അവരെ ശരിയായ രീതിയില്‍ പുനരധിവസിപ്പിക്കുക. കെട്ടിടങ്ങള്‍, ഭൗതിക സുഖസൗകര്യങ്ങള്‍, ധനസഹായം എന്നിവയെല്ലാം അവരുടെ ഉന്നമനത്തെ സഹായിക്കുന്ന സാമഗ്രികളാണ്.ഇവയെല്ലാം സംഘടിപ്പിക്കുകയെന്നത് ഒരു വലിയ വെല്ലുവിളിയാണ്. പക്ഷേ, നാം അത് ഏറ്റെടുത്തേ മതിയാകൂ. എന്നു മാത്രമല്ല, ആ യത്നം തുടര്‍ന്നുകൊണ്ടുപോകുകയും വേണം. ഇതൊരു തത്കാല നടപടിയായിട്ടല്ല, വരും തലമുറകളിലേക്കു കൂടി നീളുന്ന തുടര്‍പ്രവര്‍ത്തനമായി തീരണം.
ശ്രവണ സംസാര വൈകല്യമുളള കുട്ടികള്‍ക്കുവേണ്ടി 2008 മുതല്‍ നമ്മള് ഡിഗ്രി പ്രോഗ്രാം നടത്തിവരുന്നു. 2011-ല്‍ ആദ്യ ബാച്ച് ബിരുദ വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങി. അതിനു ശേഷം മൂന്ന് ബാച്ചുകള്‍ കൂടി പുറത്തിറങ്ങുകയുണ്ടായി. ആശയവിനിമയത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ബിരുദപഠനത്തിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ 2011 മുതല്‍ ഡിഗ്രി പ്രോഗ്രാമുകളില്‍ നമ്മള് പലവിധ പരിഷ്കാരങ്ങളും ആവിഷ്കരിച്ചുവരുന്നുണ്ട്.
ശരിയായ ദിശയില്‍ നയിക്കല്‍, അദ്ധ്യാപനം, ഓരോ വിദ്യാര്‍ത്ഥിയെയും പ്രത്യേകം പ്രത്യേകം പരിശീലിപ്പിക്കുന്നതിനു വേണ്ടി വോളന്റിയര്‍മാരുടെ സേവനം, വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തിയ ക്ലാസ്സ് മുറികള്‍, കുതിരലാടാകൃതിയില്‍ സംവിധാനം ചെയ്ത ക്ലാസ്സ്മുറികള്‍, വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ആംഗ്യഭാഷാപഠനം(ഇന്‍ഡ്യന്‍ സൈന്‍ ലാങ്ഗ്വിജ്-ISL), സൈന്‍ ലാങ്ഗ്വിജ് മാദ്ധ്യമമായി സ്വീകരിച്ചുകൊണ്ടുളള അദ്ധ്യാപനം, ക്ലാസ്സുകളില്‍ സ്മാര്‍ട് ബോര്‍ഡും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും, ഗെയ്മുകള്, പ്രോജക്ടുകള്‍, ക്വിസ് പ്രോഗ്രാമുകള്‍ ഇവയൊക്കെയാണ് അദ്ധ്യാപനത്തിന് ഫാക്കള്‍ട്ടികള്‍ സ്വീകരിച്ചിരിക്കുന്ന തന്ത്രങ്ങള്‍. ഞങ്ങള്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. 2014 കോളെജ് പ്രവേശനത്തിനുശേഷം ഡിഗ്രി (എച്ച്.ഐ.) പ്രോഗ്രാമിലെ എല്ലാ ഫാക്കള്‍ട്ടികള്‍ക്കും സ്റ്റാഫിനും വേണ്ടി ഒരു ബ്രെയ്ന്‍ സറ്റോമിങ് സെഷന് നടത്തുകയും കുട്ടികളെ പ്രവേശിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ചില മൗലിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്നു നിശ്ചയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രത്യാശയും ദീര്‍ഘവീക്ഷണവുമുളള കുട്ടികളെയും അവരുടെ രക്ഷകര്‍ത്താക്കളെയും 2015-ന്റെ തുടക്കത്തില്‍ ഒരു ദിവസം ഞങ്ങള്‍ നിഷ്-ലേക്കു വിളിച്ചുവരുത്തി. പ്രവേശനപരീക്ഷയെ സംബന്ധിച്ച് കുട്ടികള്‍ക്ക് വ്യക്തമായ ധാരണ നല്‍കുക, ഒരു മാതൃകാ പരീക്ഷ നടത്തുക, തങ്ങളുടെ കുട്ടികളുടെ നിലവാരം മനസ്സിലാക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്ക് ആവസരം നല്‍കുക, ഡിഗ്രി പ്രോഗ്രാം സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കുക എന്നിവയായിരുന്നു ആ കൂടിച്ചേരലിന്റെ ഉദ്ദേശ്യങ്ങള്‍.
2015 മാര്‍ച്ചില്‍ കേരളത്തിലെ പ്ലസ് ടൂ പരീക്ഷകള്‍ കഴിഞ്ഞയുടനെ ഞങ്ങള്‍ ആസൂത്രണം ചെയ്ത ഓറിയന്റേഷന്‍ പ്രോഗ്രാം സംബന്ധിച്ച പത്രക്കുറിപ്പു പ്രസിദ്ധീകരിക്കുകയും തത്പരരായ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ രജിസ്രേഷന്‍ നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു. നൂറോളം വിദ്യാര്‍ത്ഥികള്‍ ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുകയുണ്ടായി നൂറു വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷകര്‍ത്താക്കളെയും ഒന്നിച്ചു കൈകാര്യം ചെയ്യാനാവാത്തതിനാല്‍ അവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ഏപ്രില്‍ 11,16,17 തീയതികളിലായാണു ക്ഷണിച്ചുവരുത്തിയത്. ഇത് പ്രവേശന നടപടി ക്രമങ്ങളുടെ ഭാഗമല്ലാതിരുന്നതിനാല്‍ ‘’തത്പരരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുളള ഓറിയന്റേഷന്‍ പ്രോഗ്രാം’’ എന്നാണു ഞങ്ങളിതിനെ വിളിച്ചത്.”.
വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ നിലവാരം രക്ഷിതാക്കള്‍ കണ്ടു മനസ്സിലാക്കണമെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. മുന്‍കാലങ്ങളില്‍ രക്ഷകര്‍ത്താക്കള്‍ കൂടെക്കൂടെ വന്ന് തങ്ങളുടെ കുട്ടികള്‍ സമര്‍ത്ഥരാണെന്നും പരീക്ഷയില്‍ ഉയര്‍ന്ന മാര്ക്കുനേടിയെന്നും പറയുന്നതു കേള്‍ക്കാന്‍ എനിക്കിടയായിട്ടുണ്ട്. പ്ലസ് ടൂ കഴിഞ്ഞുവരുന്ന ശ്രവണവൈകല്യമുളള കുട്ടികളില്‍ ഏതാണ്ടു നൂറു ശതമാനവും ഭാഷയിലും അടിസ്ഥാനഗണിതത്തിലും വളരെ പിന്നിലാണെന്ന് അനുഭവങ്ങളില്‍ നിന്നു ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ഒന്നാം തരത്തിലോ രണ്ടാം തരത്തിലോ പഠിക്കുന്ന കുട്ടികളുടെ നിലവാരം മാത്രമുളള വിദ്യാര്‍ത്ഥികളെയും കാണാനിടയായി. ഈ അവസ്ഥ രക്ഷകര്‍ത്താക്കളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. മാര്‍ക്ക് കുട്ടികളുടെ നിലവാരം വെളിപ്പെടുത്താന്‍ പര്യാപ്തമല്ല. അതിനാല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്കുന്ന പതിവ് ഞങ്ങള്‍ അവസാനിപ്പിച്ചു. മക്കളുടെ കാര്യത്തില്‍ എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിക്കുമെന്ന് സ്വപ്നം കണ്ടുകൊണ്ടിരിക്കാതെ അവരുടെ ഭാവി സംബന്ധിച്ച് യുക്തിപൂര്‍വ്വമായ തീരുമാനം കൈക്കൊളളാന്‍ ഞങ്ങള്‍ അവരെ ഉപദേശിച്ചു. പ്രവേശനപ്പരീക്ഷയ്ക്കനുകൂലമായ ഒരു വികാരം കുട്ടികളില്‍ ജനിപ്പിക്കാനും ഞങ്ങള്‍ ശ്രമം നടത്തി. അവരെ പഠിപ്പിച്ച പാഠങ്ങള്‍ മനഃപാഠമാക്കി അവ ഉത്തരക്കടലാസില്‍ പകര്‍ത്തുന്ന രീതിയാണ് അവര്‍ ഇതുവരെ അവലംബിച്ചുപോന്നത്. ഇതിനൊരു മാറ്റം വരുത്തിക്കൊണ്ട് യുക്തിപൂര്‍വ്വം ചിന്തിച്ച് ഉത്തരമെഴുതാനും അതുവഴി അവരുടെ അറിവു പരീക്ഷിച്ചറിയാനും ഞങ്ങള്‍ നിശ്ചയിച്ചു. ഈ ലക്ഷ്യം മനസ്സില്‍ വച്ചുകൊണ്ട് അവിടെ എത്തിച്ചേര്‍ന്നവര്‍ക്ക് ഒരു ദിവസത്തെ പരിപാടികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്തു.
ഈ ഉദ്യമങ്ങള്‍ ഏകോപിപ്പിച്ച മിസ് രാജി ഗോപാലിന്റെ ആമുഖത്തോടെയാണ് ആ ദിവസത്തെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയ്ക്ക് സന്നിഹിതരായിരിക്കുന്നവരെ ഞാന്‍ അബിസംബോധന ചെയ്തു. ഇതേ തുടര്‍ന്ന വൈകല്യമുളള കുട്ടികളുടെ രണ്ടു രക്ഷിതാക്കള്‍, സീനിയര്‍ ക്ലാസ്സിലുളള രണ്ടു വിദ്യാര്‍ത്ഥികള്‍, സൈക്കോളജിസ്റ്റ്, ഡിഗ്രി പ്രോഗ്രാമിലെ അദ്ധ്യാപകര്‍ എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ ചുരുക്കി പങ്കുവച്ചു. സംശയങ്ങള്‍ ചോദിക്കുന്നതിനും വിശദീകരങ്ങള്‍ തേടുന്നതിനും ആവശ്യത്തിനു സമയം അനുവദിച്ചിരുന്നു. ഈ സമയം ഞാന്‍ അമേരിക്കയിലായിരുന്നതിനാല്‍ സ്കൈപ്പ് ചെയ്തുകൊണ്ട് ഞാന്‍ സദസ്യരുമായി സംവദിച്ചു. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുമെന്നതിനാല്‍ ഞാന്‍ തിരിച്ചെത്തുംവരെ ഈ പരിപാടി നീട്ടിവയ്ക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല.
വസ്തുതകള്‍ ഞങ്ങള്‍ തുറന്ന മനസ്സോടെ ചര്‍ച്ചചെയ്തു. ഭാഷാപരമായ പരിമിധികള്‍, അപര്യാപ്തമായ ചിന്ത, പെരുമാറ്റ പ്രശ്നങ്ങള്‍, പ്രചോദനം, രക്ഷകര്‍ത്താക്കള്‍ കൃത്യമായി ഇടപെടാതിരിക്കുക എന്നിവയെല്ലാം ചര്‍ച്ചാവിഷയമായി. കുട്ടികളുമായി സാര്‍ത്ഥകമായ ആശയവിനിമയം നടത്തി അവരെ യാഥാര്‍ത്ഥ്യബോധത്തോടെ മനസ്സിലാക്കുന്നതിന് രക്ഷകര്‍ത്താക്കളെ ഞങ്ങള്‍ പ്രേരിപ്പിച്ചു. ഓരോ സെഷനും കഴിയുമ്പോള്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതില്‍ രക്ഷകര്‍ത്താക്കള്‍ എത്രമാത്രം സന്തുഷ്ടരാണെന്ന് അദ്ധ്യാപകര്‍ വന്ന് അറിയിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ അവര്‍ക്ക് തങ്ങളുടെ കുട്ടികളെക്കുറിച്ച് കുറേക്കൂടി നന്നായറിയാം. ഇതു ഞങ്ങള്‍ക്കും സന്തോഷം പകരുന്നു. ഈ ഓറിയന്റേഷന്‍ പ്രോഗ്രാമിനുശേഷം പ്രവേശന നടപടികള്‍ എങ്ങനെ മെച്ചപ്പെട്ടുവരുന്നുവെന്ന് ഞങ്ങള്‍ നിരീക്ഷിക്കാന്‍ പോകുകയാണ്.
ഞാനിതെഴുതുമ്പോള്‍ ഞങ്ങളുടെ മൂന്നാമത്തെ സെഷനും കഴിഞ്ഞിരിക്കുന്നു. ഇത്തരമൊരുദ്യമം സഫലമാക്കിയതില്‍ ഞങ്ങള്‍ക്കു ചാരിതാര്‍ത്ഥ്യമുണ്ട്. ഇത്ര ഭംഗിയായി ഇത് ആസൂത്രണം ചെയ്ത് സംഘടിപ്പിച്ച ടീം അംഗങ്ങള്‍ മഹത്തായൊരു കാര്യമാണ് നിര്‍വഹിച്ചിരിക്കുന്നത്. എല്ലാ ടീം അംഗങ്ങളോടും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. മിസ്. രാജി ഗോപാല്‍, മിസ്. രാജി.എന്‍.ആര്., മിസ്. ചിത്ര പ്രസാദ്, മിസ്റ്റര്‍. പ്രശാന്ത്.ആര്.എല്‍. എന്നിവരാണ് ഈ ടീമിലെ അംഗങ്ങള്‍. ശ്രവണ വൈകല്യമുളളവരെ പഠിപ്പിക്കുന്നതില്‍ ഇവര്‍ പ്രദര്‍ശിപ്പിക്കുന്ന അര്‍പ്പണബോധവും നൂതനമായ സമീപനവുമാണ് ഈ വിജയത്തിനു നിദാനം. ശ്രവണവൈകല്യമുളള ഒരു വിദ്യാര്‍ത്ഥിയുടെ മാതാവായ മിസ്. ജയലക്ഷ്മി മൂന്ന് സെഷനുകളുടെയും റിസോഴ്സ് പേഴ്സണായി പ്രവര്‍ത്തിക്കുകയും വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളുമായി സംവദിക്കുകയും ചെയ്തു.
എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സാമുവല്‍ എന്‍.മാത്യുവിന്റെ ബ്ലോഗ്
Iസഹകരിച്ചു പ്രവര്‍ത്തിക്കുന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. മെച്ചപ്പെട്ട പുരോഗതിക്ക് അതു സഹായിക്കും. തനിയെ ആയാല്‍ ഇത്രമാത്രമേ ചെയ്യാനാകൂ എന്നുണ്ട്. നമ്മുടെ ദൗര്‍ബല്യങ്ങള്‍ മറ്റുളളവരുടെ ശക്തി കൊണ്ട് നികത്തപ്പെടും. നേരെ മറിച്ച് അവരുടെ കുറവുകളില്‍ കുറച്ചൊക്കെ നമ്മെക്കൊണ്ടും നികത്താനാകും. നമ്മുടെ ഉത്തരവാദിത്വബോധവും ശുഷ്കാന്തിയും ഇതു മൂലം വര്‍ദ്ധിക്കുകയാണു ചെയ്യുക.
ഈ മാര്‍ച്ച് മാസത്തില്‍ മക്കളെയും പേരക്കുട്ടിയെയും കാണാന്‍ ഞങ്ങള്‍ അമേരിക്കയിലെത്തുന്നതിനു മുന്‍പായി നമ്മള് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അസ്സിസ്റ്റീവ് ടെക്നോളജി, ഏര്‍ലി ഇന്റര്‍വെന്‍ഷന്‍, സ്പെഷ്യല്‍ എജ്യുക്കേഷന്‍, വൈകല്യമുളളവര്‍ക്കുളള സേവനങ്ങള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുമൊത്തുളള പദ്ധതികളും മീറ്റിങ്ങുകളും ഞാന്‍ ആസൂത്രണം ചെയ്തിരുന്നു.
26-നു വൈകുന്നേരം ഡിലാവെയറിലെത്തിയ ഞങ്ങള്‍ ഏതാനും ദിവസം വിശ്രമിച്ചു. എന്റെ ഭാര്യ പേരക്കുട്ടിയെ ലാളിച്ചുകൊണ്ടു മകനോടൊപ്പം തങ്ങിയപ്പോള്‍ ഞാന്‍ മീറ്റിങ്ങുകള്‍ക്കു പോകാന്‍ ഭാണ്ഡംമുറുക്കി. അറ്റ്ലാന്റ് ആയിരുന്നു ആദ്യ സ്റ്റോപ്പ്. 29-ന് ജോര്‍ജ്ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ AMAC ആക്സസബിലിറ്റി സെന്ററിനെക്കുറിച്ച് ഞാന്‍ നേരത്തെ കേട്ടിട്ടുണ്ടായിരുന്നു. AMACS ഡയറക്ടര്‍ ഡോ. ക്രിസ്റ്റഫര്‍ ലീയുമായി ഞാന്‍ കത്തിടപാടുകള്‍ നടത്തിയിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ജോര്‍ജിയ സിസ്റ്റത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് പുരോഗതി നിര്‍ണ്ണയിക്കുന്നതിനുളള ആക്സസിബിലിറ്റി ടൂള്‍സ്, അസ്സിസ്റ്റീവ് ടെക്നോളജി ടൂള്‍സ്, സോഫ്റ്റ് വെയര്‍ എന്നിവ നല്‍കാനുളള അനുമതിയുണ്ട്. ക്രിസ്റ്റും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ കാരള്‍ ഫിലിപ്പും മറ്റുളളവരും വളരെ ഹൃദ്യമായാണ് എന്നെ സ്വാഗതം ചെയ്തത്. നമ്മള് വിഭാവനം ചെയ്തിരിക്കുന്ന അസ്സിസ്റ്റീവ് ടെക്നോളജി സെന്റര്‍ സ്ഥാപിച്ചാല്‍ സഹായിക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കോളേജിലെ എന്റെ പഴയ സഹപാഠിയായ രാജു മാത്യുവിന്റെ കൂടെയാണ് ആ രാത്രി ഞാന്‍ ചെലവഴിച്ചത്. റോസ് വെല്ലില്‍ പാര്‍ക്കുന്ന അദ്ദേഹവും ഭാര്യയും എന്നെ സ്വീകരിക്കാന്‍ തലേന്ന് എയര്‍പോര്‍ട്ടില്‍ വരുകയും പിറ്റേന്നു പ്രഭാതത്തില്‍ ജോര്‍ജിയ ടെക്കില്‍ കൊണ്ടാക്കുകയും ചെയ്തു. നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമുളള ആ കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നു.
ന്യൂയോര്‍ക്കിലായിരുന്നു അടുത്ത പരിപാടി. അഡെല്‍ഫി യൂണിവേഴ്സിറ്റിയില്‍ സ്പെഷ്യല്‍ എജ്യുക്കേഷന്റെ ചുമതലയുണ്ടായിരുന്ന ഡോ.സ്റ്റീഫന്‍ ഷോറുമായി ഒരു മീറ്റിങ്ങുണ്ടായിരുന്നു. ഓട്ടിസം - സ്പെക്ട്രം വിദ്യാര്‍ത്ഥികളായിരുന്നു അദ്ദേഹത്തിന്റെ സ്പെഷ്യലൈസേഷന്. അദ്ദേഹം വെര്‍മണ്ടിലേക്കും ഞാന്‍ പെന്‍സില്‍വേനിയയിലെ ഈറിയിലേക്കും പോകുകയായിരുന്നതിനാല്‍ ജോണ്‍.എഫ്. കെന്നഡി വിമാനത്താവളത്തില്‍ കാണാമെന്നായിരുന്നു ഞങ്ങളുടെ ധാരണ. അര്‍ത്ഥവത്തായ ഒരു മീറ്റിങ്ങായിരുന്നു അത്. അഡെല്‍ഫി യൂണിവേഴ്സിറ്റിയിലെ മള്‍ട്ടിപ്പ്ള്‍ ഡിസെബിലിറ്റി വകുപ്പില്‍ സ്പെഷ്യല്‍ എജ്യുക്കേഷന്‍ അസ്സിസ്റ്റന്റ് പ്രഫസ്സറായ ഡോ.പവന് ജോണ്‍ ആന്റണിയെ അദ്ദേഹം എനിക്കു പരിചയപ്പെടുത്തി. മലയാളിയായ പവന് അമേരിക്കയില്‍ നിന്നാണ് ഡോക്ടറേറ്റ് എടുത്തത്. ഓട്ടിസവും ബഹുവൈകല്യങ്ങളും എന്ന വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസം നല്‍കാനുളള പദ്ധതി നമ്മള് ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന സമയമായതിനാല്‍ നമുക്കു മുന്നില്‍ വളരെയധികം അവസരങ്ങള്‍ തുറന്നുകിടക്കുന്നുണ്ട്. നല്ലതുതന്നെ! ഈ ദിശയില്‍ പ്രധാന ചുവടുവയ്പ്പുകള്‍ക്കുളള സാദ്ധ്യത ഞാന്‍ കാണുന്നു. ന്യൂയോര്‍ക്കില്‍ എന്നെ വിമാനത്താവളത്തില്‍ നിന്നു കൂട്ടിക്കൊണ്ടുപോകാനും തിരിച്ച് ജെ.എഫ്.കെ.എയര്‍പോര്‍ട്ടില്‍ വിടാനും എന്റെ സഹപാഠിയായിരുന്ന പി.വി.തോമസ് എത്തിയിരുന്നു. എല്ലാം ശുഭം!
പെന്‍സില്‍ വേനിയയിലെ ഈറിയില്‍ ഞാന്‍ പറന്നിറങ്ങുമ്പോള്‍ ആ പ്രദേശമാകെ മഞ്ഞുമൂടിക്കിടന്നിരുന്നു. അതു ഞാന്‍ പ്രതീക്ഷിച്ചതേ അല്ല! ഈറിയില്‍ മൂടല്‍മഞ്ഞ് പതിവാണ്. ബോസ്റ്റണും ബഫലോയും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം മഞ്ഞുവീഴ്ചയുളള പ്രദേശമാണ് ഈറി. റോഡ് വ്യക്തമായിരുന്നു. ഞാന്‍ വിന്‍ഗേറ്റ് ബൈ വിന്‍ഡ്ഹാമിലേക്കു പുറപ്പെട്ടു. വൃത്തിയും വെടുപ്പുമുളള മനോഹരമായ പ്രദേശം. രാത്രി സുഖമായി വിശ്രമമെടുക്കാം. നേരത്തെ കിടന്നുറങ്ങി, പുലര്‍ച്ചയാകും മുന്‍പേ ഉണര്‍ന്നെഴുന്നേറ്റു. ബ്രേക്ക് ഫാസ്റ്റിനുശേഷം 12 മൈല്‍ അകലെയുളള എഡിന്‍ബറോ യൂണിവേഴ്സിറ്റിയിലേക്കു പുറപ്പെട്ടു. പകല്‍ സമയം മുഴുവന്‍ എഡിന്‍ബറോ യൂണിവേഴ്സിറ്റിയിലെ വിവിധ വകുപ്പുകളുമായി ചര്‍ച്ചയിലായിരുന്നു. ഡോ. ഷാര്‍ലറ്റ് മൊള്‍റീനാണ് എല്ലാം ഏര്‍പ്പാടാക്കിയത്. എല്ലാം കഴിഞ്ഞപ്പോള്‍ വലിയ സാദ്ധ്യതകള്‍ മുന്നില്‍ കാണുന്നു..
യൂണിവേഴ്സിറ്റിയായിത്തീരുക എന്ന മഹത്തായ ലക്ഷ്യവുമായി നാം മുന്നോട്ടു പോകുന്ന ഈ വേളയില്‍ സഹകരിക്കാന്‍ തയ്യാറുളള നല്ല പങ്കാളികളെ നമുക്ക് ആവശ്യമുണ്ട്. സഹകരണ മനോഭാവമുളള സുഹൃത്തുക്കളെ ഞാന്‍ സസന്തോഷം സ്വാഗതം ചെയ്യുന്നു.
തത്കാലം ഞാന്‍ അവസാനിപ്പിക്കുകയാണ്. 15-ന് ടെമ്പ്ള്‍ യൂണിവേഴ്സിറ്റിയിലെ പരിപാടികളെക്കുറിച്ചുളള കുറിപ്പുകള്‍ പിന്നീടെഴുതാം. ഞാന്‍ അവിടെ ഇല്ലാത്ത സന്ദര്‍ഭത്തില്‍ നിഷ്-ല്‍ ഒട്ടേറെ സംഗതികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.